Friday, April 3, 2009

ഇടതുപക്ഷം മതനിരപേക്ഷത കൈവെടിയുമ്പോള്‍

ഇടതുപക്ഷരാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ക്ക്‌ ഏറെ പ്രധാനപ്പെട്ട ഘടകങ്ങളാണ്‌ മതനിരപേക്ഷതയും ജനാധിപത്യവും. വലതുപക്ഷരാഷ്‌ട്രീയത്തിനെതിരെ രാജ്യത്തെങ്ങുമുള്ള ബഹുജനങ്ങളെ അണിനിരത്തുന്നതിന്‌ തൊഴിലാളിവര്‍ഗ്ഗത്തെ മുന്നണിപ്പടയായി ഉപയോഗിക്കുമ്പോള്‍ സഖ്യശക്തികളായി ജനാധിപത്യ-മതനിരപേക്ഷ പ്രസ്ഥാനങ്ങളെ കണ്ടെത്തിയാണ്‌ ഇടതുപക്ഷം മുന്നോട്ടുപോകുന്നത്‌. മുന്നണി രാഷ്‌ട്രീയത്തിന്‌ അടിത്തറയിട്ട ഇ എം എസ്സുള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ്‌ നേതാക്കള്‍ മതനിരപേക്ഷപ്രസ്ഥാനങ്ങളുടെയും ജനാധിപത്യപ്രസ്ഥാനങ്ങളുടെയും സഖ്യത്തിലൂടെ തൊഴിലാളിവര്‍ഗ്ഗരാഷ്‌ട്രീയത്തെ വികസിപ്പിക്കാമെന്നും പാര്‍ലമെന്ററി രംഗത്തെ പ്രവര്‍ത്തനങ്ങളെ ഈ ദിശയില്‍ നയിക്കാമെന്നും കണ്ടെത്തുകയും തെളിയിക്കുകയും ചെയ്‌തവരാണ്‌.
ജനാധിപത്യം, മതനിരപേക്ഷത തുടങ്ങിയ ബൂര്‍ഷ്വാമൂല്യങ്ങളെ സഹിഷ്‌ണുതയോടെ കാണുക മാത്രമല്ല അവയുമായി സഖ്യത്തിലേര്‍പ്പെടുകയും അവ സംരക്ഷിക്കാന്‍ വാശിയോടെ പോരാടുകയും ചെയ്‌തു എന്നത്‌ തൊഴിലാളിവര്‍ഗ്ഗരാഷ്‌ട്രീയത്തിന്റെ സവിശേഷതയാണ്‌. യൂറോപ്പില്‍ ആധുനികവല്‍ക്കരണവും നവോത്ഥാനപ്രക്രിയകളും ശക്തിപ്പെട്ടു തുടങ്ങിയതിനൊപ്പമാണ്‌ മതനിരപേക്ഷ ആശയങ്ങളും വികസിച്ചു വന്നത്‌. ജനാധിപത്യജീവിതവ്യവസ്ഥയുടെ രൂപീകരണത്തിന്റെ സ്ഥിതിയും വ്യത്യസ്‌തമല്ല. ബൂര്‍ഷ്വാ ജനാധിപത്യവ്യവസ്ഥക്കെതിരെ പൊരുതി രാഷ്‌ട്രീയപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ലോകവ്യാപകമായി കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ അടിസ്ഥാനപരമായ ജനാധിപത്യക്രമത്തെ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിനുള്ള മുന്നുപാധിയായി അംഗീകരിക്കുകയുണ്ടായി. സാമ്രാജ്യത്വവും വിവിധരാജ്യങ്ങളിലെ അതിന്റെ സഖ്യശക്തികളും തൊഴിലാളിവര്‍ഗ്ഗത്തെ ശിഥിലീകരിക്കുവാന്‍ ജനാധിപത്യവ്യവസ്ഥയെത്തന്നെ അട്ടിമറിക്കാന്‍ പലഘട്ടങ്ങളിലും ശ്രമിച്ചിട്ടുണ്ട്‌. രണ്ടാംലോകമഹായുദ്ധത്തിനു തൊട്ടുമുമ്പ്‌ യൂറോപ്പിലെയും ഏഷ്യയിലെയും നിരവധി രാജ്യങ്ങളില്‍ തലയുയര്‍ത്തിയ ഫാസിസ്റ്റ്‌ രാഷ്‌ട്രീയം തൊഴിലാളിവര്‍ഗ്ഗരാഷ്‌ട്രീയത്തെ തകര്‍ത്തുതരിപ്പണമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചപ്പോള്‍ ആദ്യത്തെ ആഘാതമേറ്റത്‌ ജനാധിപത്യജീവിതവ്യവസ്ഥക്കാണ്‌. ഫാസിസ്റ്റ്‌ രാഷ്‌ട്രീയം അതിന്റെ വളര്‍ച്ചക്കുള്ള ഇന്ധനം കണ്ടെത്തിയത്‌ മതതീവ്രവാദത്തിന്റെയും വംശീയവാദത്തിന്റെയും ഓവുചാലുകളില്‍ നിന്നായിരുന്നു. സാമ്രാജ്യത്വത്തെ സംബന്ധിച്ച്‌ തൊഴിലാളിവര്‍ഗ്ഗ രാഷ്‌ട്രീയത്തെ തകര്‍ക്കാന്‍ ഏതു മാര്‍ഗ്ഗവും സ്വീകാര്യമാണ്‌. അതിനാല്‍ത്തന്നെ ഒരു ഘട്ടംവരെ ആധുനികജീവിതവീക്ഷണവും നവോത്ഥാന ചിന്തകളും പ്രോത്സാഹിപ്പിച്ച ബൂര്‍ഷ്വാസി പില്‍ക്കാലത്ത്‌ പുനരുത്ഥാനപ്രവണതകളും മതമൗലികവാദവും വംശീയവാദവും മതതീവ്രവാദവുമൊക്കെ ഉപയോഗപ്പെടുത്തി സോഷ്യലിസ്റ്റു ജീവിതവീക്ഷണത്തെയും കമ്മ്യൂണിസ്റ്റ്‌ രാഷ്‌ട്രീയ പ്രവര്‍ത്തനത്തെയും അട്ടിമറിക്കാന്‍ ബോധപൂര്‍വ്വം പരിശ്രമിക്കുകയുണ്ടായി. ഏതുതരം പിന്തിരിപ്പന്‍ ആശയവും മാര്‍ക്‌സിസ്റ്റ്‌ രാഷ്‌ട്രീയത്തിനെതിരെ ഉപയോഗിക്കാന്‍ സാമ്രാജ്യത്വം സന്നദ്ധമായി. കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലത്തെ അനുഭവങ്ങള്‍ ലോകത്തെങ്ങുമുള്ള ഇടതുപക്ഷരാഷ്‌ട്രീയപ്രവര്‍ത്തകര്‍ക്കു നല്‍കുന്ന പാഠം ഇതാണ്‌.
ഇന്ത്യയെപ്പോലെ ജാതി-മത താല്‍പ്പര്യങ്ങള്‍ക്കു വമ്പിച്ച വേരോട്ടമുള്ള ഒരു സമൂഹത്തില്‍ ഇടതുപക്ഷരാഷ്‌ട്രീയ പ്രവര്‍ത്തകരുടെ ഉത്തരവാദിത്തം ഏറെ ഭാരിച്ചതായിരുന്നു. അതിനാല്‍ത്തന്നെ ഇന്ത്യയുടെ പാരമ്പര്യത്തെ പുനര്‍വായിക്കാനുള്ള ബോധപൂര്‍വ്വമായ പരിശ്രമം ഇടതുപക്ഷചിന്തകര്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ക്കേ ആരംഭിച്ചിരുന്നു. ചരിത്രവും സംസ്‌കാരവുമൊക്കെ മാര്‍ക്‌സിസ്റ്റ്‌ അടിത്തറയില്‍ത്തന്നെ അവര്‍ പുനരാവിഷ്‌കരിച്ചു. പലതും പുനര്‍വായിച്ചു. മതനിരപേക്ഷമായ ഒരു സാമൂഹ്യാടിത്തറ രൂപപ്പെടുത്തുന്നതിന്‌ തീവ്രമായി പരിശ്രമിച്ച ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ ആദ്യപഥികര്‍ എല്ലാത്തരം വര്‍ഗ്ഗീയതയോടും പ്രാദേശിക വാദത്തോടും വിട്ടുവീഴ്‌ചയില്ലാതെ പോരാടി. നവോത്ഥാന മൂല്യങ്ങളും ഭൗതിക ചിന്തകളും ആയുധമാക്കി ഇന്ത്യന്‍ ഇടതുപക്ഷം നടത്തിയ ഊര്‍ജ്ജസ്വലമായ പോരാട്ടമാണ്‌ നമ്മുടെ സമൂഹത്തെ ആധുനികവല്‍ക്കരിച്ച ഘടകങ്ങളില്‍ പ്രമുഖമായത്‌. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്‌, സോഷ്യലിസ്റ്റ്‌ നേതാക്കള്‍ വലിയ സംഭാവന നല്‍കിയിട്ടുണ്ട്‌. ജവഹര്‍ലാല്‍ നെഹ്രുവും രാം മനോഹര്‍ ലോഹ്യയും ജയപ്രകാശ്‌ നാരായണനുമൊക്കെ നിസ്‌തുലമായ സേവനമാണ്‌ നിര്‍വ്വഹിച്ചത്‌. ഡിഡി കോസാംബി, രാഹുല്‍ സാംകത്യായന്‍, കെ ദാമോദരന്‍, ഇ എം എസ്‌, എന്‍ ഇ ബലറാം തുടങ്ങി വലിയൊരു വിഭാഗം ബുദ്ധിജീവികള്‍ ഈ പ്രക്രിയക്ക്‌ ഇടതുപക്ഷരാഷ്‌ട്രീയരംഗത്തുനിന്ന്‌ നേതൃത്വം നല്‍കിയിട്ടുണ്ട്‌. ഹിന്ദുമഹാസഭ, ആര്‍ എസ്‌ എസ്‌, ജനസംഘം, മുസ്ലിംലീഗ്‌, ശിവസേന തുടങ്ങി പല രൂപങ്ങളില്‍, പല ഘട്ടങ്ങളില്‍ പ്രത്യക്ഷപ്പെട്ട മതരാഷ്‌ട്രീയ സംഘടനകളുടെ മുന്നേറ്റത്തെ തടഞ്ഞുനിര്‍ത്തുന്നതിന്‌ ആശയപരവും പ്രായോഗികവുമായ അടിത്തറയായി നിലനിന്നത്‌ ജവഹര്‍ലാല്‍ നെഹ്രു മുതല്‍ ഇ എം എസ്‌ വരെയുള്ളവരുടെ നിരന്തരമായ രാഷ്‌ട്രീയ ജാഗ്രതയായിരുന്നു എന്നു കാണാം.
ഇക്കാര്യത്തില്‍ 1980 കളുടെ തുടക്കം മുതല്‍ ഗൗരവമേറിയ ചില വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ട്‌. കോണ്‍ഗ്രസ്സിന്‌ ജനങ്ങളുടെ പിന്തുണ നഷ്‌ടപ്പെട്ടുതുടങ്ങിയ എഴുപതുകളുടെ പകുതി മുതല്‍ക്കുതന്നെ ജാതിസംഘടനകളും സമുദായ സംഘടനകളും പ്രാദേശികവാദം അടിസ്ഥാനമാക്കിയ സങ്കുചിത പ്രസ്ഥാനങ്ങളുമൊക്കെ സാമൂഹ്യജീവിതത്തില്‍ സ്വാധീനം ചെലുത്താന്‍ തുടങ്ങിയിട്ടുണ്ട്‌. പാര്‍ലമെന്ററി രംഗത്ത്‌ അധികാരം നിലനിര്‍ത്താനുള്ള എളുപ്പമാര്‍ഗ്ഗമായി ഇത്തരം സംഘടനകളുമായി സഖ്യം സ്ഥാപിക്കാന്‍ കോണ്‍ഗ്രസ്സ്‌ നിര്‍ബന്ധിതമായതോടെ പിന്തിരിപ്പന്‍ ഘടകങ്ങള്‍ക്ക്‌ നമ്മുടെ സാമൂഹ്യജീവിതത്തെ വന്‍തോതില്‍ സ്വാധീനിക്കാവുന്ന പരിതഃസ്ഥിതി രൂപപ്പെടുകയായിരുന്നു. ജനാധിപത്യപ്രസ്ഥാനങ്ങളുമായി വിലപേശാനും തെരഞ്ഞെടുപ്പുഗോദയിലെ പരീക്ഷണങ്ങള്‍ക്കു പിന്‍ബലമായി വോട്ടു ബാങ്കിനെ പ്രതിഷ്‌ഠിക്കാനും ജാതി, സമുദായസംഘടനകളും മതരാഷ്‌ട്രീയ പ്രസ്ഥാനങ്ങളും മുന്നിട്ടിറങ്ങി. ന്യൂനപക്ഷവര്‍ഗ്ഗീയതയും ഭൂരിപക്ഷവര്‍ഗ്ഗീയതയും നമ്മുടെ രാഷ്‌ട്രീയത്തിന്റെ കേന്ദ്രത്തില്‍ സ്ഥാപിക്കപ്പെടുന്നതിന്റെ പശ്ചാത്തലമിതാണ്‌. എണ്‍പതുകള്‍ മുതല്‍ക്കാണ്‌ ഈ പ്രക്രിയയ്‌ക്ക്‌ ഗതിവേഗമേറുന്നത്‌. തൊണ്ണൂറുകളില്‍ ഈ പ്രക്രിയ പ്രബലമായി. പുതിയ നൂറ്റാണ്ടില്‍ മുഖ്യരാഷ്‌ട്രീയ പ്രശ്‌നമായി ഇത്തരം പിന്തിരിപ്പന്‍ രാഷ്‌ട്രീയ ഘടകങ്ങള്‍ ജനാധിപത്യവ്യവസ്ഥയില്‍ അടയാളപ്പെടുത്തപ്പെടുകയും ചെയ്‌തു.
സോഷ്യലിസ്റ്റ്‌ സോവിയറ്റ്‌ യൂണിയനിലും അഫ്‌ഗാനിസ്ഥാനിലും പോളണ്ടിലും ഇതരകിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലുമെല്ലാം പ്രകടമായിരുന്ന മതരാഷ്‌ട്രീയത്തിന്റെ വളര്‍ച്ച സോഷ്യലിസ്റ്റ്‌ രാഷ്‌ട്രീയക്രമത്തിനെതിരെ സാമ്രാജ്യത്വം ബോധപൂര്‍വ്വം വളര്‍ത്തിയെടുത്ത ഒരു രാഷ്‌ട്രീയായുധമായിരുന്നുവെന്ന്‌ ഇന്നു നമുക്കറിയാം. ആധുനിക രാഷ്‌ട്രീയക്രമത്തിന്‌ ആവശ്യമല്ലാത്ത മതാത്മകതയെ വന്‍തോതില്‍ വളര്‍ത്തിയെടുത്താണ്‌ സാമ്രാജ്യത്വം അവിടങ്ങളില്‍ വിജയം വരിച്ചത്‌. ഇന്ത്യയെപ്പോലുള്ള ജനാധിപത്യരാഷ്‌ട്രങ്ങളില്‍ മതരാഷ്‌ട്രീയം വീണ്ടും ശക്തിപ്പെട്ടുതുടങ്ങിയതും സോവിയറ്റ്‌ യൂണിയന്റെ തകര്‍ച്ചയുടെ കാലത്തുതന്നെയാണ്‌ എന്നത്‌ യാദൃച്ഛികമല്ല. വര്‍ഗ്ഗീയ രാഷ്‌ട്രീയത്തോട്‌ കൃത്യമായ നിലപാട്‌ സ്വീകരിക്കാന്‍ ഇടതുപക്ഷക്കാര്‍ ലോകത്തെങ്ങും നിര്‍ബന്ധിതരായതിന്റെ ചുറ്റുപാട്‌ മറ്റൊന്നുമല്ല. അഖിലേന്ത്യാ മുസ്ലിംലീഗിനോടും ബി ജെ പി യോടും കൃത്യമായ അകല്‍ച്ച സൂക്ഷിക്കാന്‍ സി പി ഐ എമ്മും സി പി ഐയുമൊക്കെ തയ്യാറാവുന്നത്‌ എണ്‍പതുകളുടെ പകുതിയോടെയാണ്‌ എന്നു നമുക്കറിയാം. സാര്‍വ്വദേശീയമായിത്തന്നെ ഇത്തരമൊരു നിലപാടിലെത്താന്‍ ഇടതുപക്ഷം പ്രേരിപ്പിക്കപ്പെടുകയായിരുന്നു.
എണ്‍പതുകളുടെ ഒടുവിലാരംഭിക്കുന്ന ഹിന്ദുത്വവേലിയേറ്റം ഇന്ത്യന്‍ രാഷ്‌ട്രീയത്തിന്റെ മുഖച്ഛായ തന്നെ മാറ്റി. ഹിംസാത്മകമായ ഹിന്ദുവര്‍ഗ്ഗീയതക്ക്‌ ഫാസിസത്തിന്റേതായ രൂപപരിണാമങ്ങളുണ്ടായിരുന്നു. കൃത്യമായ സാമ്രാജ്യത്വാനുകൂല സാമ്പത്തിക സമീപനവും ഇതിന്റെ സവിശേഷതയായിരുന്നു. സാമ്രാജ്യത്വത്തിന്റെ ഉറച്ച പിന്‍ബലവും സാമ്പത്തികസഹായവുമൊക്കെ ഹിന്ദുത്വക്കു പിറകിലുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ ആഗോളവല്‍ക്കരണസാമ്പത്തിക നടപടികള്‍ വേഗത്തിലാക്കാനുള്ള സമ്മര്‍ദ്ദപ്രക്രിയയായിട്ടാണ്‌ ഹിന്ദുത്വവേലിയേറ്റം ഇന്ത്യന്‍ സമൂഹത്തില്‍ പ്രവര്‍ത്തിച്ചത്‌. സാമൂഹ്യമെന്നതിനേക്കാള്‍ സാമ്പത്തികമായിരുന്നു അതിന്റെ പ്രത്യാഘാതം. ബാബ്‌റി മസ്‌ജിദ്‌ തകര്‍ത്തതുതൊട്ട്‌ ഗുജറാത്തിലെ മുസ്ലിംവംശഹത്യവരെ നീളുന്ന പ്രവര്‍ത്തനപദ്ധതികളിലൂടെ മതനിരപേക്ഷജീവിതവ്യവസ്ഥയെയും ജനാധിപത്യരാഷ്‌ട്രീയഘടനയെയും പ്രതിസന്ധിയിലെത്തിക്കുകയാണ്‌ ഹിന്ദുത്വരാഷ്‌ട്രീയം ചെയ്‌തത്‌. ഇതിനെതിരെയുള്ള ധീരമായ ചെറുത്തുനില്‌പിന്‌ നേതൃത്വം നല്‍കാന്‍ ഇടതുപക്ഷരാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ക്ക്‌ മുമ്പ്‌ കഴിഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കഴിഞ്ഞ ഒരു ദശകക്കാലത്തെ അനുഭവം വ്യത്യസ്‌തമായ ഒന്നാണ്‌.
ഉത്തരേന്ത്യയില്‍ ഹിന്ദുത്വ രാഷ്‌ട്രീയം സൃഷ്‌ടിച്ച മുന്നേറ്റത്തിന്‌ ആനുപാതികമായ വളര്‍ച്ച കേരളത്തില്‍ നേടിയെടുക്കാന്‍ ഇവിടത്തെ ഹിന്ദുത്വശക്തികള്‍ക്ക്‌ സാധിച്ചിട്ടില്ല എന്ന വസ്‌തുത വളരെ പ്രധാനമാണ്‌. കേരളത്തില്‍ ഹിന്ദു, മുസ്ലിം, ക്രൈസ്‌തവ മതസമുദായങ്ങള്‍ ഏറെക്കുറെ തുല്യശക്തിയായതിനാലും രാഷ്‌ട്രീയ - സാമ്പത്തിക മണ്‌ഡലങ്ങളില്‍ സമ്മര്‍ദ്ദശക്തിയാവാന്‍ എല്ലാവര്‍ക്കും കഴിയുന്നതിനാലുമുള്ള പ്രത്യേകതയായിരുന്നു ഇത്‌. മാത്രവുമല്ല എല്ലാ വിഭാഗത്തിലുംപെട്ട മതനിരപേക്ഷ രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ വര്‍ഗ്ഗീയതക്കെതിരെയും ഫാസിസ്റ്റ്‌ ചിന്തകള്‍ക്കെതിരെയും ഉറച്ചുനിന്ന്‌ പോരാടുന്ന പ്രദേശം കൂടിയായി കേരളം വളരെ മുമ്പേ മാറിയിരുന്നു. പാര്‍ലമെന്ററിരംഗത്ത്‌ ഹിന്ദുത്വശക്തികള്‍ക്ക്‌ ദുര്‍ബ്ബലമായ പ്രാതിനിധ്യമേ ഇവിടെയുള്ളൂ എന്നതും മതനിരപേക്ഷരാഷ്‌ട്രീയത്തിന്‌ ശക്തിപകരുന്ന ഘടകമായിരുന്നു. ഇക്കാരണങ്ങളാലെല്ലാം ബാബ്‌റിമസ്‌ജിദ്‌ തകര്‍ച്ച മുതല്‍ ഗുജറാത്ത്‌ നരമേധം വരെ സൃഷ്‌ടിച്ച വൈകാരികമായ ആഘാതങ്ങള്‍ മുസ്ലിം സമൂഹത്തിലാണ്‌ വലിയ തോതില്‍ ചലനങ്ങള്‍ സൃഷ്‌ടിച്ചത്‌. മുസ്ലിം സമൂഹത്തില്‍ പുതിയ സംഘടനകളും പുതിയ പ്രവര്‍ത്തന ശൈലിയും രൂപപ്പെടുന്നതിനാണ്‌ ഇത്‌ ഇടയാക്കിയത്‌. ഇക്കാര്യത്തില്‍ അബ്‌ദുല്‍നാസര്‍ മഅ്‌ദനിയാണ്‌ വലിയ സംഭാവന നല്‍കിയത്‌. കോയമ്പത്തൂര്‍ ബോംബ്‌ സ്‌ഫോടനക്കേസില്‍ പ്രതിയായി ജയിലിലടക്കപ്പെടും മുമ്പുള്ള മഅ്‌ദനിയുടെ പ്രവര്‍ത്തനശൈലിയും പ്രചാരണവിഷയങ്ങളും ഇപ്പോള്‍ വീണ്ടും പരിശോധിച്ചാല്‍ ഇക്കാര്യമറിയാം. മതതീവ്രവാദ രാഷ്‌ട്രീയത്തിന്റെ ആധുനിക രൂപമായിരുന്നു മഅ്‌ദനി കേരളത്തില്‍ പ്രയോഗിച്ചത്‌. കേരളീയ സമൂഹത്തില്‍ മുമ്പൊരിക്കലുമില്ലാത്തവിധം വര്‍ഗ്ഗീയ ധ്രൂവീകരണം സൃഷ്‌ടിച്ചത്‌ മദനിയുടെ പ്രവര്‍ത്തനങ്ങളാണ്‌. ഇക്കാര്യത്തില്‍ ഇബ്രാഹിം സുലൈമാന്‍ സേട്ടിനോ പി കെ കുഞ്ഞാലിക്കുട്ടിക്കോ ഒക്കെ മഅ്‌ദനിയെ അത്ഭുതാദരങ്ങളോടെ നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ എന്നതാണ്‌ ചരിത്രം. മതരാഷ്‌ട്രീയം അടിസ്ഥാനപരമായി സ്വീകരിച്ചിട്ടുള്ള ജമാഅത്തെ ഇസ്ലാമി പോലുള്ള സാര്‍വ്വദേശീയ പ്രസ്ഥാനങ്ങളുടെ അജണ്ടക്കു വിധേയമായാണ്‌ മഅ്‌ദനിയും പ്രവര്‍ത്തിച്ചിട്ടുള്ളത്‌.
മഅ്‌ദനി തുടക്കമിട്ട ഐ എസ്‌ എസ്‌, മജ്‌ലിസ്‌ തുടങ്ങിയ സംഘടനകളില്‍ നിന്നു പരിശീലനം ലഭിച്ച കേഡറുകള്‍ പിന്നീട്‌ എന്‍ ഡി എഫ്‌ (പോപ്പുലര്‍ ഫ്രണ്ട്‌ എന്ന്‌ ഇപ്പോള്‍ പേരുമാറ്റി) അടക്കമുള്ള മതതീവ്രവാദസംഘടനകളുടെ നേതാക്കളും പ്രവര്‍ത്തകരുമായി അണിനിരന്നിട്ടുണ്ട്‌. സാമ്രാജ്യത്വത്തിനും ഫാസിസത്തിനുമെതിരെ മതതീവ്രവാദ ഉള്ളടക്കമുള്ള ഐക്യമുന്നണി കെട്ടിപ്പടുക്കാനുള്ള അടിത്തറയാണ്‌ ഇപ്പോഴിവര്‍. സാമ്രാജ്യത്വത്തിനും ഫാസിസത്തിനുമെതിരെ പോരാടുന്ന കമ്മ്യൂണിസ്റ്റുകാരുമായി ഐക്യപ്പെടുക എന്നതാണ്‌ ഇപ്പോഴിവരുടെ ജന്മാഭിലാഷം. ഈയര്‍ത്ഥത്തില്‍ പുതിയൊരു രാഷ്‌ട്രീയം കേരളത്തില്‍ രൂപപ്പെടുന്നതിന്റെ പ്രസവവേദനയാണ്‌ പൊന്നാനിയില്‍ അനുഭവപ്പെടുന്നത്‌. കുറ്റിപ്പുറത്തു നിന്നു സ്വതന്ത്രനായി വിജയിച്ച കെ ടി ജലീലും സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പി ഡി പി നേതാവ്‌ മഅ്‌ദനിയും പുരോഗമനസാംസ്‌കാരിക കമ്മീസാര്‍ കെ ഇ എന്‍ കുഞ്ഞഹമ്മദുമൊക്കെ ഈ പ്രക്രിയയില്‍ പങ്കാളികളാണ്‌. പക്ഷേ സ്വന്തം വീട്ടിലല്ല അയല്‍വീട്ടിലാണ്‌ ഈ ക്രിയ അവര്‍ നടപ്പാക്കുന്നത്‌ എന്നതാണ്‌ ഇതിലെ പരിഹാസ്യമായ വശം. എന്തുകൊണ്ട്‌ മുസ്ലിംലീഗ്‌ പ്രബലശക്തിയായ മലപ്പുറം ലോക്‌സഭാ മണ്‌ഡലത്തില്‍ സി പി ഐ എം സ്വതന്ത്രനെ മുന്‍നിര്‍ത്തി ഇത്തരമൊരു പരീക്ഷണത്തിന്‌ പിണറായി തുനിഞ്ഞില്ല എന്നത്‌ ചിന്തനീയമാണ്‌. കമ്മ്യൂണിസ്റ്റ്‌ തലമുറയിലെ കാരണവരായിരുന്ന ഇമ്പിച്ചിബാവയുടെ പോരാട്ടവീറിന്റെ കേന്ദ്രമായിരുന്ന പൊന്നാനി തന്നെ ഇതിനു കണ്ടെത്തിയത്‌ ചരിത്രപരമായ പ്രാധാന്യം കൊണ്ടാകാം.
രണ്ട്‌
ആദ്യകാല മഅ്‌ദനിയും പില്‍ക്കാല മദനിയും തമ്മില്‍ മൗലികമായി ഒരുപാട്‌ വ്യത്യാസങ്ങളുണ്ട്‌ എന്ന്‌ ചിന്തിക്കുന്ന ശുദ്ധാത്മാക്കളുണ്ട്‌. കോയമ്പത്തൂര്‍ ജയിലിലെ താമസം മഅ്‌ദനിയെ ഗാന്ധിയനാക്കി മാറ്റി എന്നു തെറ്റിദ്ധരിക്കാന്‍ അത്തരം ശുദ്ധാത്മാക്കള്‍ക്കേ കഴിയൂ. `മഅ്‌ദനിപ്രതിഭാസം' എന്നു വിശേഷിപ്പിക്കാവുന്ന രാഷ്‌ട്രീയത്തിന്റെ ഉള്ളടക്കത്തില്‍ വല്ല മാറ്റവും വന്നിട്ടുണ്ടോ എന്നാണ്‌ നാം പരിശോധിക്കേണ്ടത്‌. പിന്നോക്ക ദളിത്‌ മതന്യൂനപക്ഷ ഇടതുപക്ഷ ഐക്യം എന്ന പുതിയ മുദ്രാവാക്യത്തിന്റെ നേതൃത്വം വഹിക്കാനുള്ള പരിശ്രമമാണ്‌ മദനി ഇടതുമുന്നണിക്കൊപ്പം ചേര്‍ന്നു നടത്തുന്നത്‌. ഇടതുമുന്നണിയുമായി പി ഡി പിയേക്കാള്‍ ആത്മബന്ധമുള്ള ഐ എന്‍ എല്ലിനുപോലും കിട്ടാത്ത പരിഗണനയാണ്‌ മഅ്‌ദനിക്ക്‌ സി പി ഐ എം നേതൃനിരയില്‍ നിന്നു കിട്ടുന്നത്‌. മഅ്‌ദനി മതരാഷ്‌ട്രീയം കൈയൊഴിക്കുകയോ മാര്‍ക്‌സിസ്റ്റ്‌ രാഷ്‌ട്രീയം സ്വീകാര്യമാണെന്ന്‌ പ്രഖ്യാപിക്കുകയോ ചെയ്‌തിട്ടില്ല. കോയമ്പത്തൂര്‍ ജയില്‍ മോചന ശേഷം മദനി പ്രഖ്യാപിച്ചുകൊണ്ടിരുന്നത്‌ തനിക്കിനി ആത്മീയമായ ചുമതലകളാണ്‌ മുഖ്യം എന്നാണ്‌. അദ്ദേഹം ഈജിപ്‌തിലെ ഒരു ത്വരീഖത്ത്‌ നേതാവിന്റെ ശിഷ്യനാണെന്ന്‌ പരസ്യപ്പെടുത്തുകപോലുമുണ്ടായി. ത്വരീഖത്തും കടന്ന്‌ ഇപ്പോള്‍ എ കെ ജി സെന്ററിന്റെ അകത്തളത്തിലെത്താന്‍ മഅ്‌ദനിയെ പ്രേരിപ്പിച്ചതെന്താവാം? കാശ്‌മീരിലെ കുപ്‌വാരയില്‍ വെടിയേറ്റുമരിച്ച മലയാളി ചെറുപ്പക്കാര്‍ക്ക്‌ പി ഡി പിയുമായും മജ്‌ലിസുമായും ഐ എസ്‌ എസ്സുമായും ഒക്കെ ബന്ധമുണ്ടായിരുന്നു എന്ന വെളിപ്പെടുത്തലാവുമോ? (ഒരു പക്ഷേ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‌ എല്ലാമറിയാനിടയുണ്ട്‌)
സി പി ഐ എം നേതൃത്വം പരീക്ഷിക്കുന്ന ഈ പുതിയ അടവുനയം തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിക്കുമ്പോള്‍ അവരെ തുണക്കുമോ എന്നു കാത്തിരുന്നു കാണാം. പക്ഷേ വര്‍ഗ്ഗീയ ശക്തികളോടുള്ള വിട്ടുവീഴ്‌ചയില്ലാത്ത നിലപാട്‌ എവിടെവെച്ചാണ്‌ കൈയൊഴിക്കപ്പെട്ടത്‌ എന്ന്‌ നാം തിരിച്ചറിയേണ്ടതുണ്ട്‌. അധികാരമുറപ്പിക്കാന്‍ ഏതുതരം വര്‍ഗ്ഗീയതയുമായി സന്ധിചെയ്യുന്നതാണ്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കുമേല്‍ ഇടതുപക്ഷം ആരോപിച്ചിരുന്ന ഏറ്റവും വലിയ കുറ്റം. മുസ്ലിം ലീഗിനെയും കേരളാ കോണ്‍ഗ്രസ്സിനെയും ചുമക്കുന്നതിന്‌ കേരളത്തില്‍ കോണ്‍ഗ്രസ്സ്‌ ഏറ്റുവാങ്ങിയ അധിക്ഷേപത്തിന്‌ കണക്കില്ല. കേരളത്തിനു വെളിയില്‍ ഹിന്ദുത്വ ശക്തികളുമായി ഒളിഞ്ഞും തെളിഞ്ഞും കോണ്‍ഗ്രസ്‌ ബന്ധപ്പെടുന്നു എന്നും ആരോപിക്കപ്പെട്ടിട്ടുണ്ട്‌. തരാതരംപോലെ വര്‍ഗ്ഗീയതയുമായി സന്ധിചെയ്യുന്നു എന്ന ആക്ഷേപം ഇനിമേല്‍ കോണ്‍ഗ്രസ്സിനെതിരെ ഉന്നയിക്കാന്‍ സി പി ഐ എമ്മിനു സാധിക്കില്ല. കാരണം കോണ്‍ഗ്രസ്‌ കൊടില്‍കൊണ്ടുപോലും സ്‌പര്‍ശിക്കാന്‍ മടിച്ചവരെ വാരിയെടുത്ത്‌ മടിയിലിരുത്തിയാണ്‌ ഇപ്പോള്‍ ഇടതുപക്ഷം യാത്ര ചെയ്യുന്നത്‌. ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും പി ഡി പിയും ഉള്‍പ്പെടെ ഇടതുപക്ഷത്തിന്റെ ഉറ്റബന്ധുക്കളായിരിക്കുന്നു. ഷൊര്‍ണ്ണൂര്‍ മുനിസിപ്പാലിറ്റിയിലുള്‍പ്പെടെ പലേടത്തും ബി ജെ പിയും സി പി ഐ എമ്മിന്റെ അഭ്യുദയകാംക്ഷികളായിക്കൊണ്ടിരിക്കുന്നു. ജനപക്ഷം എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന വിഘടിത ബി ജെ പിയുടെ പിന്തുണയും ഇടതുപക്ഷത്തിനാണ്‌. ഈ പിന്തുണയെല്ലാം ചേരുമ്പോള്‍ ഇടതുപക്ഷം നേടാനിടയുള്ള മഹാവിജയം ആരെയും അമ്പരപ്പിക്കാനിടയുണ്ട്‌.
വര്‍ഗ്ഗീയത, മതമൗലികവാദം, മതതീവ്രവാദം, മതഭീകരവാദം തുടങ്ങിയ സംവര്‍ഗ്ഗങ്ങളെക്കുറിച്ചും അവയുടെ പ്രായോഗികമായ ഇടപെടലുകളെക്കുറിച്ചും ആഴത്തിലുള്ള പഠനവും വിശകലനവും നടത്താന്‍ ഇടതുപക്ഷരാഷ്‌ട്രീയ നേതൃത്വം തയ്യാറാവുന്നില്ലെങ്കില്‍ കേരളത്തില്‍ ഗുരുതരമായ രാഷ്‌ട്രീയ പ്രത്യാഘാതങ്ങളാണ്‌ സംഭവിക്കുക. നമ്മുടെ ജനാധിപത്യ - മതനിരപേക്ഷ ജീവിതവ്യവസ്ഥ കീഴ്‌മേല്‍ അട്ടിമറിക്കപ്പെടുകയാവും ഫലം. മാഫിയാമൂലധനത്തിന്റെ ഒഴുക്കിനൊപ്പിച്ച്‌ പണസമാഹരണം എന്ന ഏക അജണ്ട ലക്ഷ്യമാക്കി കമ്മ്യൂണിസ്റ്റ്‌ രാഷ്‌ട്രീയത്തിന്റെ ദിശ തീരുമാനിച്ചാല്‍ തമിഴ്‌നാട്ടിലും മഹാരാഷ്‌ട്രയിലും ഒക്കെ കമ്മ്യൂണിസ്റ്റ്‌ രാഷ്‌ട്രീയം നേരിട്ട തിരിച്ചടി ഇവിടെയും അനുഭവിക്കേണ്ടിവരും. ആഗോളവല്‍ക്കരണം കെട്ടഴിച്ചുവിട്ട മൂലധനപ്രവാഹമാണ്‌ മഅ്‌ദനി ഉള്‍പ്പെടെയുള്ളവരുടെ രാഷ്‌ട്രീയമായ ഉയര്‍ച്ചയുടെ അടിസ്ഥാനം എന്നു തിരിച്ചറിയാതെ ഇത്തരം പിന്തിരിപ്പന്‍ ഘടകങ്ങളുമായി സഖ്യം ചേരുന്നത്‌ ഇടതുപക്ഷത്തിന്റെ അടിത്തറ തകര്‍ക്കുകയാണ്‌ ചെയ്യുക. ഒരേസമയം പോപ്പുലര്‍ ഫ്രണ്ടിന്റെ സാംസ്‌കാരിക - ധൈഷണിക നേതൃത്വവും സി പി ഐ എമ്മിന്റെ ധൈഷണിക നേതൃത്വവും വഹിക്കുന്ന പോസ്റ്റ്‌ മോഡേണ്‍ കുഞ്ഞുഹമ്മദുമാര്‍ ഉപദേശിക്കുന്നതുകേട്ട്‌ തലകുലുക്കുന്ന പിണറായി മതനിരപേക്ഷ രാഷ്‌ട്രീയത്തെക്കുറിച്ചുള്ള ഇ എം എസിന്റെ നിലപാടുകളെങ്കിലും വീണ്ടും പഠിക്കുന്നത്‌ നല്ലതാണ്‌. മുന്‍കാല സിമി നേതാക്കളായ കെ ടി ജലീലിന്റെയും അബ്‌ദു സമദ്‌ സമദാനിയുടെയുമൊക്കെ കാവ്യാത്മകമായ പ്രയോഗങ്ങളില്‍ മനം മയങ്ങി പാര്‍ട്ടിയും മുന്നണിയും പൊളിക്കാനാണ്‌ താല്‍പ്പര്യമെങ്കില്‍ പിണറായിയോട്‌ മറ്റൊന്നും പറയാനില്ല. `കുലംകുത്തി'യെന്ന പ്രയോഗം തനിക്കുനേരെ വന്നു വീഴുന്ന ബൂമറാങ്ങായി മാറുമെന്ന്‌ അറിയാനുള്ള വിവേകമെങ്കിലും അദ്ദേഹത്തിനുണ്ടാകട്ടെ എന്നേ ആഗ്രഹിക്കുന്നുള്ളൂ.

-കെ എസ്‌ ഹരിഹരന്‍
കടപ്പാട്: ജനശക്തി വാരിക

Tuesday, February 24, 2009

അങ്കണവാടി ടീച്ചറും മദ്രസ്സ ‘മാഷും’

അങ്കണവാടി ടീച്ചറും മദ്രസ്സയിലെ മാഷും തമ്മില്‍ എന്തു ബന്ധം എന്നതു ന്യായമായ ചോദ്യം. രണ്ടു പേരും അധ്യാപകരാണെന്നതു തന്നെ ബന്ധം. മൂന്ന് വയസ്സു മുതല്‍ അഞ്ചു വയസ്സു വരെയുള്ള കുട്ടികളെ പാട്ടും കളികളും പലപ്പോഴും ഇംഗ്ലിഷ് മലയാളം ആദ്യാക്ഷരങ്ങളും പഠിപ്പിക്കുന്നവരാണ് അങ്കണ്‍‌വാടി ടീച്ചര്‍മാര്‍ .ജാതിമത, സാമ്പത്തിക പരിഗണനകളൊന്നുമില്ലാതെ, ഒരുമയുടെ ബാലപാഠം ചൊല്ലിപ്പഠിപ്പിക്കുന്നവര്‍ . മദ്രസ്സയില്‍ നടക്കുന്നതും പഠനം തന്നെ എന്ന കാര്യത്തില്‍ തര്‍ക്കമോ, അവിടുത്തെ പഠനം നിലവാരം കുറഞ്ഞത് എന്ന നിലപാടൊ ഉള്ളതു കൊണ്ടല്ല ഈ കുറിപ്പ്. ഉത്തരവാദപ്പെട്ടവരുടെ സമീപനങ്ങളിലെ വഞ്ചന ചൂണ്ടിക്കാണിക്കുന്നു എന്നു മാത്രം. ഏതെങ്കിലും ഒരു മദ്രസ്സയില്‍ പത്തുകൊല്ലമെങ്കിലും പഠിപ്പിച്ചു എന്നു പള്ളിക്കമ്മിറ്റിയുടെ കത്ത് ഹാജരാകുന്നവര്‍ക്കെല്ലാം പ്രതിമാസം 4000 രൂപ വീതം പെന്‍ഷന്‍ കൊടുക്കുമെന്ന പുരോഗമന സര്‍ക്കാരിന്റെ പ്രഖ്യാപനത്തോടും എതിര്‍പ്പില്ല. കോടിക്കണക്കിനു സര്‍ക്കാര്‍ പണം നേതാക്കളും ഉദ്യോഗസ്ഥരും ചേര്‍ന്ന് രായ്ക്കുരാമാനം അടിച്ചുമാറ്റുന്നു. അങ്ങനെ പോകാനുള്ള കാശില്‍ നിന്ന് കുറേ പാവപ്പെട്ട മദ്രസ്സ മാഷുമ്മര്‍ക്കു കൊടുക്കുന്നതില്‍ നമുക്കെന്തിനു വിഷമം. 4000 എന്നത്, അയ്യായിരമോ ആറായിരമോ ഇനി പതിനായിരം തന്നെയോ ആക്കിയാലും തരക്കേടില്ല. പക്ഷേ, പ്രശ്നം അവിടല്ല. പ്രശ്നം സമീപനത്തിന്റേതാണ്. മദ്രസ്സയിലെ മാഷുമ്മരെപ്പോലെ അത്ര കേമന്‍‌മാരല്ലെങ്കിലും കുഞ്ഞുമക്കളുടെ വളര്‍ച്ചയില്‍ കാര്യമായ പങ്ക് വഹിക്കുന്നവരാണ് കേരളത്തിലെയെങ്കിലും അങ്കണ്‍‌വാടി ടീച്ചര്‍മാര്‍ . ഏതെങ്കിലും ഒരു മതത്തിന്റെ ചുറ്റുവട്ടത്തില്‍ നിന്നല്ല അവിടെ പഠനവും കളികളും. മതേതര, ജനാധിപത്യ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു പുതു തലമുറയെ കൊണ്ടു വരുന്നതിനുള്ള ആദ്യ ചവിട്ടുപടിയാണ് നമ്മുടെ അങ്കണ്‍‌വാടികള്‍ . മാന്യമായ വേതനത്തിനു വേണ്ടി അങ്ക‌ണ്‍‌വാടി ജീവനക്കാര്‍ നടത്തുന്ന സമരത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. യുഡീഫ് ഭരിക്കുമ്പോള്‍ എല്‍ഡി എഫും അവര്‍ ഭരിക്കുമ്പോള്‍ മറ്റവരും പാവപ്പെട്ട ടീച്ചര്‍മാരെ കലക്ടറേറ്റ് പടിക്കലും സെക്രട്ടേറിയറ്റ് പ
ടിക്കലും വിളിച്ചു വരുത്തി സമരം ചെയ്യിക്കും. അങ്കണ്‍‌വാടികളില്‍ രാവിലെ മുതല്‍ വൈകിട്ടുവരെ ജോലിചെയ്യുന്നവര്‍ക്കു ഒരു മാസം കിട്ടുന്ന വേതനം നേതാക്കന്മാര്‍‌ക്കു ഒരു നല്ല ഷര്‍‌ട്ടിനു ചിലവാകുന്നതിനെക്കാള്‍ കുറവാണെന്നതു ആരും ഓര്‍‌ക്കാഞ്ഞിട്ടാണോ. ആവില്ല എന്നതു നിശ്ചയം. അവര്‍ക്ക് കഴിഞബജറ്റില്‍ പ്രഖ്യാപിച്ച നാമമാത്ര വര്‍ധന പോലും വര്‍ഷമൊന്നു കഴിഞ്ഞിട്ടും കിട്ടിയിട്ടുമില്ല. മുന്‍‌ഗണന നിശ്ചയിക്കുമ്പോള്‍ വോട്ടു ബാങ്കുള്‍ലവര്‍ക്കു വേണം ഒന്നാം സ്ഥാനം, തര്‍ക്കമില്ല. പക്ഷേ മറ്റുള്ളവര്‍‌ക്കും കഞ്ഞിക്കുള്ള വക കിട്ടുന്നുണ്ടോ എന്നും ഒരു പുരോഗമന തൊഴിലാളി വര്‍ഗ സര്‍‌ക്കാര്‍ നോക്കേണ്ടതല്ലേ.. ഒരു പ്രത്യേക മതത്തില്‍ ജനിക്കാതെ പോയതു തെറ്റാകുമോ വരും കാലം..?

Friday, July 18, 2008

ദില്ലി കസേരകളുടെ കാന്തബലം

ദില്ലിയിലെ കസേരകൾക്ക്‌ ഇത്രക്കു കാന്തബലമുണ്ടെന്നു ഞങ്ങൾ സാദാ സഖാക്കൾക്ക്‌ ഇപ്പോഴാണ് മനസ്സിലാകുന്നത്‌. ഏ കെ ജി ക്കുശേഷം പാർലമെന്റു കണ്ട മികച്ച ഇടതുപക്ഷ ശിങ്കം എന്നാണ് തലസ്താനത്തെ പത്ര പ്രവർത്തക പുലികളും ഞങ്ങളുടെ നേതാക്കന്മാരും സഖാവ്‌ സോമനാഥ്‌ ചാറ്റർജി യെ വിശേഷിപ്പിച്ചി രുന്നത്. അങ്കത്തട്ടേറിയ ആരോമൽ ചേകവരെപ്പോലെ നെഞ്ചുവിരിച്ചുള്ള ആ നിൽപും മുഖഭാവങ്ങളുമെല്ലാം എത്ര വട്ടം കണ്ടഭിമാനിച്ചു ഞങ്ങൾ. നമ്മൾക്കു നിർണ്ണായക സ്വാധീനം ചെലുത്താനാകാത്ത ഒരു സർക്കാരിലും പങ്കാളിത്തം വേണ്ട എന്ന സുചിന്തിത നിലപാടിന്റെ ലംഘനമല്ലേ സ്പീക്കർ പദവി എന്ന് ബ്രാഞ്ചിൽ ചില സഖാക്കൾ സംശയിച്ചിരുന്നു എന്നതു നേര്. പക്ഷേ ഏരിയ കമ്മിറ്റിയിൽ നിന്നു വന്ന ഗോപാലേട്ടൻ അവരുടെ തൊലി പൊളിച്ചു. പാർട്ടിയുടെ അടവുകളെയും തന്ത്രങ്ങളെയും കുറിച്ചു മനസ്സിലാക്കുന്നതിലുള്ള പിഴവാണു ഇത്തരം സംശയങ്ങള്‍‌ക്ക് കാരണമെന്നു ഗോപലേട്ടൻ ഒന്നു കുത്തിയതോടെ അവരുടെ ഇളക്കം തീർന്നു. തൊഴിലാളികളുടെ അവകാശങ്ങൾക്കു വേണ്ടി നമ്മുടെ സഖാക്കൾ പാർലമെന്റിൽ അലറി വിളിക്കുമ്പോൾ അവർക്കു ഒരു മിനിറ്റുകൂടിയെങ്കിലും കൂട്ടി നൽകാനും അവരെ പ്രോൽസാഹിപ്പിക്കാനുമൊക്കെ സ്പീക്കറായി "നമ്മടെ ഒരാൾ" ഒണ്ടാവുന്നത്‌ നല്ലതല്ലേ എന്നു ബ്രാഞ്ചു കഴിഞ്ഞു വരുമ്പോൾ ഞാനും മുരളിയോട്‌ ചോദിച്ചിരുന്നു.
കേന്ദ്ര സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു സഖാവ്‌ കാരാട്ട്‌ പത്ര സമ്മേളനം നടത്തി കഴിഞ്ഞ ഉടനെ കോൺഗ്രസ്സുകാരുടെ ആപ്പീസിന്റെ മുന്നിലിട്ടാണു ഞങ്ങൾ പടക്കം പൊട്ടിച്ചത്‌. ആ ഞങ്ങളോടാണ് ചാറ്റർജി സഖാവ്‌ ഈ ചെയ്ത്ത്‌ ചെയ്തത്‌. പിന്തുണ പിൻവലിക്കാൻ പാർട്ടി തീരുമാനിച്ചാൽ പിന്നെ, “ഞാനില്ല ഈ കസേര വിട്ടു ഞാൻ എങ്ങോട്ടുമില്ല” എന്നു പറഞ്ഞു പിണങ്ങിയിരിക്കുന്നതാണോ അടവും തന്ത്രവും അറിയാവുന്ന നേതാക്കന്മാർ ചെയ്യുക. പണ്ടു ഞങ്ങളുടെ മണ്ഡലത്തിൽ തലശേരിയിൽ നിന്നൊരു മാഷെ സ്ഥാനാർഥിയാക്കാൻ പാർട്ടി തീരുമാനിച്ചപ്പോൾ ജയദേവൻ സഖാവ്‌ ഇതുപോലെ പിണങ്ങി ഏരിയ കമ്മിറ്റി യോഗത്തിൽ നിന്നു ഇറങ്ങിപ്പോയിരുന്നു. പിന്നെ പാർട്ടി ക്ലാസ്സുകളിൽ പാർലമെന്ററി വ്യാമോഹത്തെക്കുറിച്ചു ക്ലാസ്സെടുക്കുമ്പോൾ ജയദേവേട്ടന്റെ മുഖത്തു ചമ്മലുണ്ടെന്നു മുരളി പറഞ്ഞതു ശരിയാണെന്ന് എനിക്കും തോന്നീട്ടുണ്ട്‌. പിന്നെ സഖാവ് ഇ എം എസിനെ വരെ വെട്ടി മാറ്റി ജയദേവേട്ടന്‍ സംസ്ഥാന കമ്മിറ്റിയിൽ എത്തിയപ്പോൾ ഞങ്ങൾക്കൊന്നും തോന്നിയില്ല.
അംഗങ്ങളുടെ അച്ചടക്കത്തിന്റെയും മറ്റും പേരിൽ നമ്മുടെ സഖാക്കളെ ചാറ്റർജി സഖാവ്‌ രൂക്ഷമായി വിമർശിക്കുംബോൾ ഇയാൾക്കിതെന്ത്‌ പറ്റി എന്നു മുരളി ദേഷ്യപ്പെടുമായിരുന്നു. “അച്ചടക്കം പഠിക്കാനല്ല പാവപ്പെട്ടവന്റെ അവകാശങ്ങൾക്കുവേണ്ടി വാദിക്കാനാ നമ്മൾ സഖാക്കളെ അയച്ചിരിക്കുന്നത്”‌ എന്നെല്ലാം അവൻ പറഞ്ഞപ്പോൾ ഞാൻ മിണ്ടാതെ ഇരുന്നതേ ഉള്ളൂ. പാർട്ടി എന്തെങ്കിലും കണ്ടിട്ടുണ്ടാവും, ഞാൻ വിചാരിച്ചു. അല്ലാതെ, പന്നിത്തൊഴുത്ത്‌ എന്നു സഖാവു ലെനിൻ വിശേഷിപ്പിച്ച ബൂർഷ്വാ പാർലമെന്റിനെ അങ്ങു നന്നാക്കിക്കളയാമെന്നു ചാറ്റർജി വിചാരിച്ചിട്ടുണ്ടാവില്ല എന്നെനിക്കു ഉറപ്പായിരുന്നു. പക്ഷെ, പത്രങ്ങളിലെ വാർത്തകളിലൊക്കെ എന്തോ മണക്കുന്നു. വയസ്സനാം കാലത്ത്‌ ചാറ്റർജി സഖാവിനും പിടിച്ചോ കസേരപ്പനി..? ഈ പിന്തുണ പിൻവലിക്കൽ ഒരു ഹിമാലയൻ ബ്ലണ്ടർ ആയിരുന്നുവെന്ന് അദ്ദേഹവും പറയുമോ. ഞങ്ങളുടെ നേതാക്കൾക്കിതെന്ത്‌ പറ്റി...?

Friday, July 4, 2008

മൂലമ്പള്ളിയില്‍ നിന്നൊരു കത്ത്

ജനശക്തിയില്‍ പ്രസിദ്ധീകരിച്ച സാറ ടീച്ചറുടെ ലേഖനം

തമ്പാനും മുതലാളിക്കും മൂലമ്പിള്ളിയില്‍ നിന്നൊരു കത്ത്‌
സാറാ ജോസഫ്

തമ്പ്രാ,കാലവര്‍ഷം കലിതുള്ളി വരുന്നു! ഇടിയും പേമാരിയും വരും. കൊടുങ്കാറ്റ്‌ ചീറിവരും. വെള്ളം പൊങ്ങും. പല പല പനി പടരും.ഞങ്ങള്‍ പെരുവഴിയിലാണ്‌. മേല്‍ക്കൂരയില്ല. ചുവരുകളില്ല. ചവിട്ടി നില്‌ക്കാന്‍ സ്വന്തം മണ്ണില്ല. ഞങ്ങള്‍ ചെയ്യാത്ത കുറ്റത്തിന്‌ ഞങ്ങളെ പെരുവഴിയിലിറക്കിയത്‌ തമ്പ്രാന്മാരാണ്‌.കഴിഞ്ഞ വേനലില്‍, ടാര്‍ റോഡുകള്‍ തിളച്ചുരുകുമ്പോള്‍, ഓട്ടിലിട്ട നെന്മണി പോലെ പൊരിഞ്ഞ്‌, എറണാകുളത്തെ കച്ചേരിപടിയ്‌ക്കല്‍ ഞങ്ങള്‍ ഒരുപാടു ദിവസം സമരം ചെയ്‌തു. അനീതിയ്‌ക്കെതിരെ മുറവിളി കൂട്ടി. ഏസിക്കാറില്‍ തണുത്തുകുളിര്‍ന്ന്‌ ഒരുപാടുവട്ടം തമ്പ്രാന്‍ അതിലേ കടന്നുപോയി. ചുട്ടുപൊള്ളുന്ന മക്കളെ നനമുണ്ടുകൊണ്ടുവീശിത്തണുപ്പിച്ചുകൊണ്ട്‌ ഞങ്ങള്‍ സമരപ്പന്തലില്‍ ഇരുന്നു, നീതിയ്‌ക്ക്‌ വേണ്ടി നിലവിളിച്ചു. വേനല്‍ക്കാലം മുഴുവന്‍ കടന്നുപോയി.ഏമാനേ,കഴിഞ്ഞ കര്‍ക്കിടകത്തില്‍, ഏമാനെ പോലെത്തന്നെ കാലവര്‍ഷം ആസ്വദിച്ചുകൊണ്ട്‌ സ്വന്തം വീടിന്റെ ഉമ്മറത്തിരുന്നവരാണ്‌ ഞങ്ങള്‍. ഇത്തിരി മണ്ണില്‍ ഞങ്ങള്‍ നട്ടു നനച്ചുവളര്‍ത്തിയ തെങ്ങും വാഴയും ചേമ്പും ചേനയും മക്കളുടെ പൂച്ചെടികളും മഴ നനഞ്ഞ്‌ നൃത്തം ചെയ്യുന്നതും നോക്കി. ഞങ്ങളുടെ വീട്ടിലും പഠിയ്‌ക്കാന്‍ പോയ കുട്ടികളും പണിയ്‌ക്കുപോയ ആണുങ്ങളും മഴ നനഞ്ഞ്‌ കേറിവരും. ഉമ്മറത്ത്‌ കുട മടക്കി വെച്ച്‌ ചവിട്ടിയില്‍ കാലുതുടച്ച്‌ അകത്തേക്ക്‌ കയറും. ഉണങ്ങിയ വസ്‌ത്രം ധരിച്ച്‌, ചൂടുള്ള ചോറുണ്ട്‌, ടി വി കണ്ട്‌, തല്ലുകൂടി, സ്‌നേഹിച്ച്‌, അയല്‍പക്കത്തെപ്പറ്റി തെല്ലു കുശുമ്പുപറഞ്ഞ്‌, ഇല്ലായ്‌മവല്ലായ്‌മകള്‍ പങ്കിട്ടു, പ്രാര്‍ത്ഥിച്ചുകിടന്നുറങ്ങും. മക്കളെയും കെട്ടിപ്പിടിച്ച്‌. ഞങ്ങള്‍ ജീവിച്ചിരുന്ന വീട്‌ ഇടിച്ചുതകര്‍ത്തത്‌ നിങ്ങളല്ലേ തമ്പ്രാ? ഞങ്ങളുടെ തലയ്‌ക്കുമുകളിലെ മേല്‍ക്കൂര തകര്‍ത്തിട്ട്‌ ദിവസങ്ങളും മാസങ്ങളും എത്ര കടന്നുപോയെന്ന്‌ ഓര്‍മ്മയുണ്ടോ? ഓര്‍മ്മകള്‍ ഉണ്ടായിരിയ്‌ക്കണമല്ലോ? മൂലമ്പിള്ളിക്കാര്‍ ഇവിടെത്തന്നെ നില്‌ക്കുകയാണ്‌. നിങ്ങള്‍ തകര്‍ത്തെറിഞ്ഞ ഞങ്ങളുടെ വീടുകളുടെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍. തൊട്ടടുത്ത നിമിഷത്തില്‍ വികസനം നടത്താന്‍ വേണ്ടി നിങ്ങള്‍ പൊളിച്ചിട്ട ചുവരുകള്‍ വെള്ളത്തിലലിഞ്ഞുപോകുന്നതും നോക്കി. നിങ്ങളെങ്ങന്നെ നിങ്ങളായി എന്നോര്‍ത്തുകൊണ്ട്‌. കാലവര്‍ഷം ഇനിയും അതിന്റെ തനി സ്വരൂപം കാട്ടിയിട്ടില്ല. ഞങ്ങളെ ഓര്‍ത്തിട്ടുകൂടിയാവാം.ഞങ്ങളുടെ സുരക്ഷിതത്വത്തിന്‌ ഗണ്‍മാനും പൊലീസും പട്ടാളവും ഒന്നും വേണ്ടാ? ഏമാനേ, വാസ്‌തുവിദ്യപ്രകാരം പണിതുണ്ടാക്കിയ മണിമന്ദിരങ്ങളും വേണ്ടാ. ഞങ്ങള്‍ക്ക്‌ ഞങ്ങടെ ചുമരുകളുടെ കാവല്‍ മതി. മേല്‍ക്കൂരകളുടെ സംരക്ഷണം മതി. അടച്ചുറപ്പുള്ള മുറികളില്‍ കിടന്നുറങ്ങിയിരുന്ന ഞങ്ങളുടെ പെണ്‍മക്കള്‍, ഇന്ന്‌ പെരുവഴിയിലുറങ്ങുന്നത്‌ ഏമാന്‍ കാരണമാണ്‌. അവരുടെ സങ്കടത്തിനും ഞങ്ങളുടെ നഷ്‌ടത്തിനും ഉല്‍ക്കണ്‌ഠകള്‍ക്കും കാരണം ഏമാനാണ്‌. ഏമാന്‍ കമ്മ്യൂണിസ്റ്റേമാനാണ്‌ എന്നതോര്‍ക്കുമ്പോള്‍, വല്ലാത്ത അമര്‍ഷം തോന്നുന്നു. കോണ്‍ഗ്രസ്‌ ഏമാന്‍മാര്‍ കുടിയിറക്ക്‌ നടത്തിയപ്പോള്‍ കമ്മ്യൂണിസ്റ്റുകാരാണ്‌ കുടിയിറക്കപ്പെട്ടവര്‍ക്ക്‌ വേണ്ടി സമരം ചെയ്‌തിട്ടുള്ളതെന്ന്‌ ഞങ്ങളും കേട്ടിട്ടുണ്ട്‌. അതൊക്കെ അന്തകാലം അല്ലേ?ഇന്തകാലത്ത്‌ കമ്മ്യൂണിസ്റ്റ്‌ ഏമാന്‍മാര്‍ക്ക്‌ തന്നെ കുടിയിറക്ക്‌ നടത്തേണ്ടിവരുന്നത്‌, അവര്‍ കോണ്‍ഗ്രസ്സ്‌കാരായിപ്പോയതുകൊണ്ടാണോ ഏമാനേ? അതോ കമ്മ്യൂണിസ്റ്റ്‌കാര്‌ കുടിയിറക്കിയാല്‍ കുടിയിറക്കപ്പെടുന്നവര്‍ക്ക്‌ ഒന്നും സംഭവിക്കില്ല എന്നാണോ? തള്ള ചവിട്ടിയാല്‍ പിള്ളയ്‌ക്ക്‌ ഒന്നും പറ്റില്ലാന്ന്‌ പറയണപോലെ വല്ല കാരുണ്യവും കരുതിവെച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ കാലവര്‍ഷത്തിനു മുമ്പ്‌ വേണം എന്നേ ഉള്ളൂ. വല്യേ വല്യേ ഏമാന്‍മാര്‍ക്ക്‌ വല്യേ വല്യേ വികസനപ്രവര്‍ത്തനങ്ങളൊക്കെ നടത്താന്‍ റോഡും റെയിലും വെട്ടുന്നത്‌ ഞങ്ങളെപ്പോലുള്ളവരുടെ നെഞ്ചത്തുകൂടെ തന്നെ വേണമെന്നുണ്ടോ? കുറച്ചപ്പുറത്തേയ്‌ക്ക്‌ മാറിയാല്‍ കവി വൈലോപ്പിള്ളി പറഞ്ഞതുപോലെ ``പോംവഴി മറ്റൊരുവിധം'' ഉണ്ടെന്ന്‌ വിവരമുള്ള ഒരുപാടുപേര്‍ ചൂണ്ടിയും വരച്ചും കാട്ടിയിട്ടും ഏമാനത്‌ ബോധ്യമാവാഞ്ഞിട്ടോ? ബോധ്യപ്പെട്ടാല്‍ കമ്മീഷന്‍ കിട്ടില്ല എന്നോര്‍ത്തിട്ടോ? ഏമാന്റെ പാര്‍ട്ടി ഒരു വര വരച്ചാല്‍ അതിലൂടെയേ റെയിലുപോകൂ, റോഡു പോകൂ, കുതിര പോകൂ എന്ന്‌ ഞങ്ങള്‍ക്ക്‌ മനസ്സിലായി. നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട്‌ കാര്യം എന്ന്‌ മനസ്സിലാക്കാന്‍ കഴിവില്ലാത്തവരൊന്നുമല്ല ഞങ്ങള്‌. പക്ഷെ ഞങ്ങള്‌ തലമുറകളായി ജീവിച്ചുപോന്ന മണ്ണിലൂടെ ഏമാന്‍ വരവരയ്‌ക്കുമ്പോഴും ഞങ്ങളുടെ അടുക്കളയിലൂടെ ചങ്ങല വലിയ്‌ക്കുമ്പോഴും ഞങ്ങള്‌ കൈയും കെട്ടി കുത്തിയിരിയ്‌ക്കുമോ? വേലി കെട്ടി വളച്ചും മതിലുകെട്ടി ഭദ്രമാക്കിയും ഞങ്ങളുടെ രണ്ടു മൂന്നും അഞ്ചും പത്തും സെന്റ്‌ മണ്ണില്‍ നിന്ന്‌ ഒരു തരി പോലും അന്യാധീനപ്പെടാതെ കാത്തുസൂക്ഷിച്ചവരാണ്‌ ഞങ്ങള്‍. വിറ്റുപോകേണ്ട ഗതികേട്‌ വന്നിട്ടും കിടപ്പാടം പോയാലോ എന്ന്‌ പേടിച്ചു കാത്തുസൂക്ഷിച്ചവര്‍. വിറ്റാല്‍ ഞങ്ങള്‍ക്ക്‌ പൊന്നും വില കിട്ടുന്ന ഭൂമിയാണത്‌. ഞങ്ങള്‍ക്ക്‌ വലിയ അത്യാഗ്രഹങ്ങളൊന്നും ഇല്ല. നാഴിയിടങ്ങഴി മണ്ണും അതിലെ കൊച്ചുവീടും സ്വന്തമായി ഇരിയ്‌ക്കണം. കടബാധ്യത വരാതെ നോക്കണം. എന്നിട്ടും ഞങ്ങള്‍ക്ക്‌ കടവും ബുദ്ധിമുട്ടുകളും ഉണ്ട്‌. ഒരുതരി മണ്ണില്ലാത്ത അനേകായിരങ്ങളെവെച്ചുനോക്കുമ്പോള്‍ ഞങ്ങള്‍ ഭാഗ്യമുള്ളവരായിരുന്നു എന്നുമാത്രം.മുതലാളീ, നിങ്ങളുടെ ഉദ്യോഗസ്ഥന്മാരും പൊലീസുകാരും വന്ന്‌, ഞങ്ങളുടെ വീടുകള്‍ വലിച്ചു പൊളിച്ചിടുന്നത്‌ കണ്ണുള്ളവരൊക്കെ കാണുകയും കാതുള്ളവരൊക്കെ കേള്‍ക്കുകയും ചെയ്‌തതാണ്‌. ഹൃദയമുള്ളവരൊക്കെ ഓടിക്കൂടിയപ്പോള്‍ ഏമാന്‍ അടവുമാറ്റി. സമരം വലുതാകുന്നെന്ന്‌ കണ്ടപ്പോള്‍ ഏമാന്റെ മന്ത്രിമാര്‍ ഞങ്ങളോട്‌ മാപ്പു പറഞ്ഞതും ചെമ്പിലമ്പഴങ്ങ പുഴുങ്ങിത്തരാമെന്ന്‌ ഏമാന്‍ വാഗ്‌ദാനം ചെയ്‌തതും ലോകം മുഴുവന്‍ കണ്ടതാണ്‌. ഞങ്ങള്‍ക്ക്‌ മുതലാളിയുടെ തറവാട്ടുസ്വത്തില്‍നിന്നോ ജനങ്ങളുടെ പൊതുഖജനാവില്‍ നിന്നോ സൗജന്യമായി ഒന്നും വേണ്ടാ. മൂലമ്പിള്ളിയില്‍ പൊന്നുംവിലയുള്ള ഞങ്ങളുടെ സ്വന്തം മണ്ണിന്റെ വില, ഞങ്ങളുടെ വീടിന്റെ വില തന്നേ പറ്റൂ. അത്‌ ഞങ്ങടെ അവകാശമാണ്‌. വിശ്വാസ പ്രമാണങ്ങള്‍ക്ക്‌ വിപരീതം ചെയ്‌തുകൊണ്ടല്ലാതെ മുതലാളിയ്‌ക്ക്‌ ഞങ്ങടെ അവകാശം നിഷേധിക്കാന്‍ കഴിയില്ല. പ്രത്യയശാസ്‌ത്രത്തിന്റെ പവറിലല്ല, കാര്യങ്ങള്‍ പോകുന്നതെന്ന്‌ ഞങ്ങളെപ്പോഴേ മനസ്സിലാക്കി മുതലാളീ. നമ്മള്‌ തമ്മിലുള്ള വര്‍ഗ്ഗവൈരുദ്ധ്യം ഇനി മുതലാളി വിചാരിച്ചാല്‍ പരിഹരിക്കാന്‍ പറ്റില്ല.`സ്‌മാര്‍ട്ട്‌സിറ്റി' പാക്കേജിന്റെ അളവില്‍ ഒരു നഷ്‌ടപരിഹാരത്തിന്‌ ഞങ്ങള്‍ വഴങ്ങുമെന്ന്‌ അറിയിച്ചിരുന്നു. മുതലാളി വിട്ടുതരില്ലെന്ന്‌ അന്നേ തോന്നിയിരുന്നു. ഖജനാവ്‌ മുതലാളിയുടെ ...............ന്റെ വകയായിപ്പോയില്ലേ. കോരിച്ചൊരിയുന്ന മഴയത്ത്‌ ഞങ്ങള്‍ നില്‌ക്കുകയാണ്‌. ചരിത്രത്തില്‍ ഇതുപോലത്തെ മുഹൂര്‍ത്തങ്ങള്‍ വേറെയും ഉണ്ട്‌. അന്നൊക്കെ മുതലാളി/തൊഴിലാളി, ജന്മി, കുടിയാന്‍ ബന്ധങ്ങളാണുണ്ടായിരുന്നത്‌. ഇന്ന്‌ വരമ്പൊക്കെ തട്ടിനിരപ്പാക്കിയില്ലേ. വര്‍ഗ്ഗ ശത്രു ആരാ? വേണ്ട. എ കെ ജിയെ മുതലാളി ഓര്‍ക്കണ്ടാ. തലവേദന വരും.മുതലാളീ, മുതലാളിയാണ്‌ ശരിയായ മുതലാളി. ദലിതരും ഭൂരഹിതകര്‍ഷകത്തൊഴിലാളികളുമടങ്ങിയ വലിയ വിഭാഗം മനുഷ്യര്‍, മണ്ണില്‍ പണിയെടുക്കുന്നവര്‍ കൃഷിഭൂമിചോദിക്കുന്നു. കൂരകെട്ടിക്കിടക്കാന്‍ ഒരു തുണ്ട്‌ ഭൂമി ആവശ്യപ്പെടുന്നു. മുതലാളി നഗ്നനല്ല, ബധിരനാണ്‌. മുതലാളി കാണുന്നില്ല, കേള്‍ക്കുന്നില്ല, മിണ്ടുന്നില്ല. സിനിമയിലെ തമാശക്കാരന്‍ പറഞ്ഞതുപോലെ മുതലാളി `ബധിരനും മൂങ്ങനു'മാണ്‌. അതേസമയം ഗോള്‍ഫുകളിക്കാരന്‍ പേടിപ്പിച്ചപ്പോള്‍ മുതലാളി പേടിച്ചു. നെല്ല്‌ കൃഷി ചെയ്‌തില്ലെങ്കിലും വേണ്ടില്ല, ഗോള്‍ഫു കളി നടക്കണം. നോക്കിക്കോ, ഗോള്‍ഫുനിലം തൊട്ടുകളിക്കാന്‍ ഒരു കര്‍ഷകത്തൊഴിലാളിയും കൊതിയ്‌ക്കേണ്ടെന്ന്‌ മുതലാളി ജി ഓ ഇറക്കും. ഉറപ്പാണ്‌. `കേരളത്തിന്റെ വരുമാനം കൂട്ടുന്നതില്‍ ഗോള്‍ഫുകളിയുടെ പങ്ക്‌' എന്ന വിഷയം ഗവേഷണം ചെ യ്യാന്‍ ഒരുപാട്‌ സാമ്പത്തിക വിദഗ്‌ദ്ധരും ഉപദേശകരും മുതലാളിയെ സഹായിക്കും. സഹായിക്കട്ടെ. മുതലാളിയുടെ കാ ലുനക്കുന്നവരല്ലേ സഹായിക്കണമല്ലോ.പക്ഷെ ഈ ദലിതരും ആദിവാസികളും ദരിദ്രഭൂരഹിതരും ഒക്കെയുണ്ടല്ലോ. അവര്‍ ഇളകിപ്പുറപ്പെട്ടാല്‍ മുതലാളി വെള്ളം കുടിയ്‌ക്കും കേട്ടോ. അവരെ തല്ലിച്ചതയ്‌ക്കാം. വെടിവയ്‌ക്കാം, ജെ സി ബി വെച്ചുനിരത്താം. വെട്ടിവിഴുങ്ങാം എന്നൊക്കെ മുതലാളി വ്യാമോഹിച്ചോ. വ്യാമോഹിക്കാന്‍ വലിയ ചിലവൊന്നും ഇല്ലല്ലോ. പക്ഷെ അവര്‍ ഇറക്കുന്ന ചില പ്രമേയങ്ങളും നോട്ടീസുകളും ലഘുലേഖകളുമൊക്കെ ഭയങ്കരകുഴപ്പമാണ്‌ മുതലാളീ. മാവോയിസ്റ്റുകളെന്ന്‌ മുദ്രകുത്തിയതുകൊണ്ടൊന്നും സത്യംസത്യമല്ലാതാവില്ലല്ലോ. അവര്‌ പറയുന്നത്‌ മുതലാളിയുടെ കൈയിലുള്ള ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോയല്ല, ശരിയ്‌ക്കുള്ള കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ എന്നാണ്‌. ഒരുപക്ഷെ, മുതലാളിയുടെ പാര്‍ട്ടിയെപ്പറ്റി അവര്‍ക്ക്‌ ഒരു ചുക്കും അറിഞ്ഞുകൂടാത്തതുകൊണ്ടായിരിക്കും. അവര്‌ പറയുകയാണ്‌.`ഭൂമി' നിര്‍വചിയ്‌ക്കപ്പെടണം എന്ന്‌. മനുഷ്യര്‍ക്ക്‌ കൃഷിചെയ്‌ത്‌ ഭക്ഷ്യോല്‌പാദനം നടത്താനും വീടുകെട്ടിപാര്‍ക്കാനും വ്യാപാരവ്യവസായങ്ങള്‍ നടത്താനും മറ്റാവശ്യങ്ങള്‍ക്കുമായി വിനിയോഗിക്കപ്പെട്ടിരുന്ന ഭൂമി കള്ളപ്പണക്കാരന്റെയും മാഫിയാകളുടെയും ഊഹമൂലധനശക്തികളുടെയും സമ്പത്ത്‌ സൂക്ഷിക്കാനുള്ള ഉപാധിയായി മാറിയതിന്‌ പിന്നില്‍ കേരളം മാറിമാറിഭരിച്ച ഇടതു വലതു മുന്നണികള്‍ക്ക്‌ വലിയ പങ്കുണ്ട്‌. മുന്നണികളും റിയല്‍ എസ്റ്റേറ്റുമാഫിയകളും തമ്മിലുള്ള അവിഹിതബന്ധം മൂലമാണ്‌ കേരളത്തിലെ കൃഷിഭൂമികള്‍ അപ്രത്യക്ഷമായതും അന്നം മുട്ടിയതും വിലകൂടിയതുമെന്ന്‌. ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ മനുഷ്യര്‍ സ്വന്തം തുണ്ടു ഭൂമികളില്‍ നിന്ന്‌ തുരത്തപ്പെട്ടതെന്ന്‌. അതുമല്ല മുതലാളീ, കേരളം മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ `ഭൂമി'യുടെ മേല്‍ പിടിമുറുക്കിയത്‌ മൂലധനശക്തികള്‍ക്ക്‌ ഏജന്റുപണിചെയ്‌തുകൊണ്ടാണെന്നും പറയുന്നു. അതില്‍ ഏറ്റവും വലിയ വഞ്ചനനടക്കുന്നത്‌ ഇക്കാലത്താണെന്ന്‌ ഞങ്ങള്‍ക്ക്‌ ബോധ്യമായി. ഞങ്ങള്‍ കുടിയിറക്കപ്പെട്ടിട്ട്‌ ഇന്നേയ്‌ക്ക്‌ 142 ദിവസമായി.ഈ പ്രശ്‌നത്തിന്റെ പരിഹാരത്തിന്‌ മുതലാളി എന്തുചെയ്‌തു?ഞങ്ങള്‍ മൂലമ്പിള്ളിക്കാര്‍ക്ക്‌ ആരുടെയും ഓശാരമൊന്നും വേണ്ട. ഞങ്ങളുടെ കൈയില്‍ നിന്ന്‌ പിടിച്ചുപറിച്ചെടുത്തത്‌ തിരിച്ചുതരണം. ഞങ്ങളുടെ മണ്ണ്‌, ചുവരുകള്‍, മേല്‌ക്കൂര, സുരക്ഷിതത്വം, മുറിയ്‌ക്കകത്തെ ചൂടുള്ള പ്രാര്‍ത്ഥന, തലമുറകളുടെ സംസ്‌കാരം.
Powered By Blogger

Blog Archive

About Me

My photo
കൂത്തുപറമ്പ്, India
ഞാനൊരു ബാലന്‍ അശക്തനെന്നാകിലും മാനിയാമെന്നുടെ താതനെ ഓര്‍‌ക്ക നീ..!!